മീസാന്‍ സൂക്ക് .!!

                                                 
ശീതീകരിച്ച മുറിയില്‍ മൂടിപ്പുതച്ചുള്ള മയക്കത്തില്‍ നിന്നും അതിരാവിലെയുണര്‍ന്നത്  മൊബൈല്‍ ഫോണിന്റെ  നിലയ്ക്കാത്ത ശബ്ദം കേട്ടായിരുന്നു.

"മുജീബിനു നിന്നെ അവസാനമായി കാണണമെന്നു .അധികം വൈകാതെ വരില്ലേ ?".ഫോണിനു മറുതലയ്ക്കല്‍ ജയില്‍ ഓഫീസര്‍ അലി ഹസ്സന്‍ ആയിരുന്നു .എല്ലാം നിര്‍വ്വികാരനായി മൂളികേള്‍ക്കാനേ അപ്പോള്‍ കഴിഞ്ഞുള്ളൂ .ഇനി ജീവനോടെ അവനെ കാണാനുള്ള അവസാന അവസരമാകുമോ ഇത് ?  ആവരുതേയെന്നു മനസ്സില്‍ ഇതിനകം പലതവണ പറഞ്ഞു കഴിഞ്ഞു . മറിച്ചൊരത്ഭുതം പ്രതീക്ഷകള്‍ക്കുമപ്പുറമാണ് .

കാര്‍ സ്റ്റാര്‍ട്ടാക്കി  സെന്‍ട്രല്‍ ജയിലിലേക്ക് കുതിക്കുമ്പോഴേക്കും വീശിയടിക്കുന്ന മണല്‍ കാറ്റ് അന്തരീക്ഷം പൊടിപടലമാക്കിയിരുന്നു .അസഹനീയമായ ഉഷ്ണത്തില്‍ നിന്നും തണുപ്പിലേക്ക് മാറാനുള്ള പ്രകൃതിയുടെ പുറപ്പാടാണെന്നു തോന്നുന്നു ഈ മണല്‍ കാറ്റ് , .മുന്നോട്ട് കുതിക്കുംതോറും കാറ്റിനും ശക്തി കൂടുന്നു ,കഷ്ട്ടിച്ച് മൂന്നു മീറ്ററിലധികം ദൂരം, കാഴ്ച ദുഷ്കരം  തന്നെ ,എങ്കിലും മുജീബിനെ കാണാനായുള്ള യാത്ര പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയില്ല. .



"ഇന്നും കൂടിയേ നിനക്കവനെ കാണാന്‍ സാധിക്കൂ ,ഇനി ഒരു പക്ഷെ ,അതിനു  കഴിഞ്ഞെന്നു വരില്ല ..അവനെ കാണാനുള്ള രേഖകളൊക്കെ  ഞാന്‍ ശെരിയാക്കിയിട്ടുണ്ട്". .

അലീഹസ്സന്റെ  വാക്കുകള്‍   വീണ്ടും ഓര്‍മ്മവന്നു .മുജീബിനെ മാത്രമല്ലല്ലോ  കാണേണ്ടത്  ഹഫ്സ യും ഉണ്ട് .അവളെ കാണുമ്പോള്‍  എല്ലാ ധൈര്യവും ചോര്‍ന്നു പോകരുതേ എന്ന് മാത്രമായിരുന്നു പ്രാര്‍ത്ഥന. !!

    ഒരിക്കല്‍ സിറ്റിയില്‍ നിന്നും അകലെയുള്ള ഒരുള്‍ഗ്രാമത്തില്‍  ജോലി തീര്‍ത്തു ധൃതിയില്‍ മടങ്ങുമ്പോഴായിരുന്നു മുജീബിനെ ഞാനാദ്യമായി കാണുന്നത്. നട്ടുച്ചനേരത്ത് വഴിയില്‍ ബ്രേക്ക് ഡൌണായ പിക്കപ്പ് വാന്‍ ഹസാര്‍ഡ്‌  സിഗ്നലിട്ട് അത് വഴി കടന്നു പോകുന്ന വാഹനങ്ങളുടെ നേര്‍ക്ക്‌ പ്രതീക്ഷയോടെ കൈകാണിക്കുകയായിരുന്നു അയാള്‍. വളരെ ദൂരെ നിന്നുതന്നെ ഞാനയാളെ  ശ്രദ്ധിച്ചിരുന്നു ,അടുത്തെത്തിയപ്പോഴാണ്  അതൊരു മലയാളിയാണന്ന്   മനസ്സിലായത്. കാര്‍ വേഗതകുറച്ചു റോഡരികിലേക്ക്  ഒതുക്കി നിര്‍ത്തി. ഏറെ പരിശ്രമത്തിനൊടുവില്‍ ഒരു ആശ്വാസം കിട്ടിയ സന്തോഷത്തിലയാള്‍ കാറിനടുത്തേക്ക് ഓടി വന്നു .

"വാന്‍ ബ്രേക്ക് ഡൌണായി കുറെ നേരമായി ഈ വഴിയില്‍ നില്‍ക്കുന്നു ,ഞാനും കൂടി വരട്ടെ ?" 
       
 എന്റെ അനുമതിക്ക്  കാത്തു നില്‍ക്കാതയാള്‍ ഡോര്‍ തുറന്നു കാറില്‍ കയറി. ഞാന്‍ പോയ അതേ ഗ്രാമത്തിലേക്ക് തന്നെയായിരുന്നു അയാള്‍ക്കും പോകേണ്ടിയിരുന്നത്.  വഴിക്ക് വെച്ച്  വാഹനം കേടുവരികയായിരുന്നു.  .രാജ്യത്തിന്റെ ഒരറ്റത്തു നിന്നും ആയിരം കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തിലേക്ക്  സ്റ്റേഷനറി സാധനങ്ങള്‍  വില്‍ക്കുകയാണ് ജോലി. ഇടക്കുള്ള ഇത്തരം ഗ്രാമങ്ങളിലും സിറ്റികളിലുമൊക്കെ കച്ചവടം നടത്തുന്നു. ഇത്രയും കാര്യങ്ങള്‍ ചോദിക്കാതെ തന്നെ അയാളെന്നോട് പറഞ്ഞു .

പത്തുവര്‍ഷമായി മുജീബ്  പ്രവാസം തുടങ്ങിയിട്ട്. അതിനിടയില്‍ ഒരിക്കല്‍ നാട്ടില്‍ പോയി ,പെങ്ങളുടെ വിവാഹവും തന്റെ വിവാഹവും കഴിഞ്ഞു, ആറുമാസത്തെ അവധിക്ക് ശേഷം വീണ്ടും പ്രവാസത്തിലേക്ക്. ഉമ്മയും ഉപ്പയും, രണ്ടു അനിയന്‍മാരും  ഒരു അനിയത്തിയുമുള്ള കുടുംബം  മുതിര്‍ന്നയാളായത് കൊണ്ട് ഉത്തരവാദിത്വം  മുഴുവന്‍ തന്‍റെ തലയില്‍ .കമ്പനിയില്‍ നിന്നും കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് തല്‍ക്കാലം കുടുംബം കഴിഞ്ഞു പോകുന്നു. ഇതൊക്കെയായിരുന്നു മുജീബ് എനിക്ക് തന്ന ചിത്രം ,

 പരിചയമുള്ള ഒരു വര്‍ക്ക്‌ ഷോപ്പില്‍ മുജീബിനെ ഇറക്കി ഞാന്‍ യാത്ര പറയുമ്പോള്‍  അതോടെ ആ ബന്ധം തീര്‍ന്നുവെന്നായിരുന്നു കരുതിയത്.  മുജീബിന്‍റെ മൊബൈല്‍ നമ്പര്‍ വാങ്ങാനോ പുതിയൊരു  സൗഹൃദം  കൂടി തുടങ്ങാനോ എന്തോ എനിക്കപ്പോള്‍ തോന്നിയില്ല .

വെള്ളിയാഴ്ച വീണു കിട്ടിയ ഒരവധി നുണയാന്‍ കടല്‍ക്കരയില്‍ കാറ്റ് കൊള്ളുമ്പോഴാണ്‌  ഞാന്‍ അവിചാരിതമായി മുജീബിനെ വീണ്ടും കാണുന്നത് , കടല്‍ക്കരയോട് ചേര്‍ന്നുള്ള  കോഫീ ഷോപ്പിലേക്കാവശ്യമായ സാധനങ്ങള്‍ വില്‍ക്കാന്‍ വന്നതായിരുന്നു അയാള്‍. ഒരു കോഫിക്ക് കൂടി ഓര്‍ഡര്‍ നല്‍കി അവനും കൂടെ കൂടി. അതൊരു പുതിയ  ചാങ്ങാത്തത്തിന്‍റെ തുടക്കമായിരുന്നു. നാടിനെക്കുറിച്ചും പ്രവാസത്തെക്കുറിച്ചുമൊക്കെ ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി. അന്നത്തെയാ കൂടിക്കാഴ്ച  അവസാനിച്ചത് എന്റെ ഫ്ലാറ്റിലെത്തി ഒന്നിച്ചുള്ള ഭക്ഷണത്തോടെയായിരുന്നു. 
   
പിന്നീടുള്ള  എല്ലാ യാത്രയിലും  ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നു. സിറ്റിയില്‍ ഞങ്ങള്‍ക്ക് കിട്ടാത്ത സാധനങ്ങള്‍  വാങ്ങി കൊണ്ട് വരും മുജീബ്. അടുത്ത വരവില്‍ മുജീബിനെ കൊണ്ട്  പട്ടണത്തില്‍ നിന്നും വാങ്ങിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കല്‍ ശ്രീമതിയുടെ പതിവായി. മുജീബുവന്നാല്‍ പിന്നെ മോള്‍ക്കും പെരുന്നാളാണ്. അവള്‍ക്ക് കൈ നിറയെ ചോക്ലേറ്റും മിട്ടായിയും കിട്ടും.വന്നാല്‍ പിന്നെ പോവുന്നത് വരെ അവളെ കഥകള്‍ പറഞ്ഞും മടിയിലിരുത്തിയും കളിപ്പിക്കും ,യാത്ര പറഞ്ഞു പോയാല്‍ പിന്നെ അടുത്ത വരവിനായി മോള്‍ "മുജിയങ്കിള്‍"  വരുന്ന ദിനമെണ്ണി കാത്തിരിക്കും .

      ഒരു സന്തോഷവാര്‍ത്തയുമായാണ് പിന്നീട് മുജീബെന്നെ കാണുന്നത്. ജീവിത സഖി ഹഫ്സ ക്ക് ഫാമിലി വിസ ശരിയായി എന്നും ഉടന്‍ എത്തും എന്ന് പറയുമ്പോള്‍  മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. കല്യാണം കഴിഞ്ഞിട്ടും സ്വന്തമായി തലോലിക്കാനൊരു പിന്‍ഗാമിയെ പടച്ചവന്‍ നല്‍കിയില്ല എന്ന ഹഫ്സ യുടെ മനസ്സിലെ വിങ്ങലിനു കുറെ ആശ്വാസമാകും അതെന്നു എനിക്കും തോന്നി. താനിപ്പോള്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന കമ്പനി മാറി പുതിയൊരാളുമായി ഇതേ ജോലി പങ്കു കച്ചവടമായി  തുടങ്ങാന്‍ പോകുന്നുവെന്നും അത്  ഇപ്പോഴുള്ള സാമ്പത്തിക വരുമാനം കൂട്ടും എന്നൊക്കെ പറഞ്ഞായിരുന്നു   അന്ന്  മുജീബ് സലാം ചൊല്ലി പിരിഞ്ഞത് .

 ഹഫ്സ വന്നതോടെ ഞാനും മുജീബുമായുള്ള കൂടിക്കാഴ്ചയും കുറഞ്ഞു വന്നു ,വല്ലപ്പോഴും ഒരു ഫോണ്‍കാള്‍, അല്ലെങ്കില്‍ എവിടെയെങ്കിലും വെച്ച് കുറഞ്ഞ സമയത്തില്‍ ഒരു കൂടിക്കാഴ്ച. എങ്കിലും ശ്രീമതിയും ഹഫ്സയും  തമ്മില്‍ ഫോണില്‍  കൂടി സംസാരിക്കാത്ത ദിനങ്ങള്‍ കുറവായിരുന്നു. 

 ഒരു പെരുന്നാള്‍ ദിനത്തില്‍ ഞങ്ങളുടെ അതിഥികളായി വന്നത്  ഹഫ്സയും മുജീബുമായിരുന്നു .എല്ലാ തിരക്കും മാറ്റിവെച്ചു അവധി ആഘോഷിക്കാന്‍ അവരും കൂടി ,നാട്ടു വിശേഷവും വീട്ടു വിശേഷവും ചര്‍ച്ചക്ക് വന്നപ്പോഴായിരിന്നു, മുജീബ് താന്‍ നാട്ടില്‍ വാങ്ങിയ സ്ഥലത്തെക്കുറിച്ചും അതില്‍ അയ്യായിരം സ്ക്ക്വയര്‍ ഫീറ്റില്‍ പണിയാന്‍ പോകുന്ന വീടിനെ കുറച്ചുമൊക്കെ പറയുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട്  മുജീബ് ഒരു പാട് സമ്പാദിച്ചു എന്നത് എന്നില്‍ കൌതുകമുണ്ടാക്കിയെങ്കിലും അതെല്ലാം പുതുതായി തുടങ്ങിയ ബിസ് നെസ്സില്‍  നിന്നാകുമെന്ന് ശ്രീമതിയെക്കൂടി വിശ്വസിപ്പിച്ചു. കൂടുതല്‍ അവരുടെ സ്വാകാര്യതയിലേക്ക് കടക്കാന്‍ എന്തോ എനിക്ക്  താല്‍പര്യം തോന്നിയില്ല .

  അപ്രതീക്ഷിതമായ ഒരു വാര്‍ത്തയുമായിരുന്നു   ആ  ദിനമെന്നെ തേടി വന്നത്. മുജീബിനെയും ഹഫ്സയെയും ഞങ്ങളുടെ സിറ്റിക്കടുത്ത  ചെക്ക് പോയന്‍റ് ല്‍ നിന്നും പോലീസ് പിടിച്ചുവെന്നും ഉടന്‍ എത്തണമെന്നുമായിരിന്നു ഉള്ളടക്കം .എല്ലാമിട്ടെറിഞ്ഞു കുതിക്കുകയായിരുന്നു  പോലീസ് സ്റ്റേഷനിലേക്ക്. അന്വേഷണത്തില്‍ നിന്നും നര്‍ക്കോട്ടിക് സെല്ലിന്‍റെ കസ്റ്റഡിയിലാണ് രണ്ടുപേരും എന്ന് മനസ്സിലായി. അതിര്‍ത്തി രക്ഷാ സേനയുടെ കണ്ണ് വെട്ടിച്ചു യമനികളെ       ത്തിക്കുന്ന മയക്കുമരുന്ന് അടുത്ത സിറ്റിയിലെത്തിക്കാന്‍ ശ്രമിച്ചു എന്നുതായിരുന്നു കുറ്റപത്രം. കര്‍ശന നിയമങ്ങള്‍ പാലിക്കുന്ന ഒരു നാട്ടില്‍ മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ചാല്‍ മരണത്തില്‍ കുറഞ്ഞു ഒരു ശിക്ഷയുമില്ല എന്നറിഞ്ഞിട്ടും എന്നെക്കാള്‍ കൂടുതല്‍ ലോകപരിചയവും അനുഭവവുമുള്ള മുജീബ് എന്തിനായിരിക്കും ഇത്തരം ഒരു സാഹസം കാണിച്ചത് .??

ചിന്തകളില്‍ നിന്നുമുണര്‍ന്നതു വീണ്ടും മൊബൈല്‍ ചിലച്ചപ്പോഴായിരുന്നു. 
"നീ എത്താറായോ ?.അലി ഹസന്‍ വീണ്ടും എന്‍റെ വരവിനെക്കുറിച്ച് അന്വേഷിക്കുകയാണ്.
"പൊടിക്കാറ്റാ അലി , ,അഞ്ചു മിനിട്ടിനകം ഇന്ഷാ അള്ളാ അവിടെയെത്തും"
"ശെരി ശെരി വേഗം വാ ഞാന്‍ കാത്തിരിക്കാം " 

 ജയില്‍ വാതിലിനു മുമ്പില്‍ തന്നെ അലി കാത്തിരിക്കുന്നുണ്ടായിരുന്നു. ബന്ധവസ്സാക്കിയ  ഗെയ്റ്റിലെ കിളിവാതില്‍ തുറന്നു പോലീസുകാരന്‍ ഞങ്ങളെ നോക്കി ,പിന്നീട് തിരിച്ചറിയല്‍ കാര്‍ഡു വാങ്ങി അകത്തേക്ക് വിട്ടു .ഇതിപ്പോള്‍ പലതവണ മുജീബിനെ കാണാന്‍ ഞാന്‍ വന്നിട്ടുണ്ട്. അത് കൊണ്ടാവാം കൂടുതല്‍ സുരക്ഷാ പരിശോധനയില്ലാതെ പെട്ടന്നു അലി ഹസ്സന്റെ കൂടെ സന്ദര്‍ശന ഹാളിലെത്താന്‍ കഴിഞ്ഞത്.

"ഇരിക്കൂ ഞാനിപ്പോള്‍  വരാം "

 അലി എന്നെ അവിടെവിട്ടിട്ടു മറ്റൊരു ഓഫീസിലേക്ക് പോയി. തനിച്ചായപ്പോള്‍ വീണ്ടും ഞാന്‍ മുജീബിനെക്കുറിച്ച് ഓര്‍ത്തു. മഹാനഗരത്തിലേക്ക്  മയക്കു മരുന്ന് കടത്തുന്ന ഒരു വലിയ റാക്കറ്റിന്റെ  കണ്ണിയായതാണ് അയാള്‍ക്ക് ഈ വലിയ ദുരന്തം വരാനിടയായത്. എളുപ്പം പണമുണ്ടാക്കാനുള്ള ബുദ്ധി ഉപദേശിച്ചത്  അയാളുടെ പുതിയ പങ്കു കച്ചവടക്കാരനായിരുന്നുവത്രേ.  സ്ത്രീകള്‍ കൂടെയുള്ളപ്പോള്‍ ചെക്ക് പോസ്റ്റുകളില്‍ അധികം പരിശോധനയുണ്ടാവില്ല എന്ന ധാരണയിലായിരുന്നു ഹഫ്സയെ ഓരോ യാത്രയിലും അയാള്‍ കൂടെ ക്കൂട്ടിയിരുന്നത്. മുജീബിന്‍റെ യാത്രയില്‍ കൂട്ട് പോവുക എന്നതില്‍ കവിഞ്ഞു  ഒരു പാവം നാട്ടിന്‍പുറത്തുകാരിക്ക് ഒന്നും അറിയില്ലായിരുന്നു.  അവളുടെ നിരപരാധിത്വം  പല തവണ തെളിയിക്കാന്‍ അവസരമുണ്ടായിട്ടും എന്തോ ഹഫ്സ കോടതിയില്‍ കുറ്റം നിഷേധിക്കുകയോ വിധിയില്‍ ആശങ്കപ്പെടുകയോ ചെയ്തില്ല.  താന്‍ അറിയാതെ തന്നെയൊരു കാരിയര്‍ ആയി ഭര്‍ത്താവുതന്നെ ഉപയോഗിച്ചിട്ടും അയാളെ ഒന്ന് തള്ളിപ്പറയാന്‍ പോലും അവള്‍ മിനക്കെട്ടില്ല .

"വരൂ .നേരെ പോയി മൂന്നാമത്തെ ബ്ലോക്കില്‍ ഒന്നാം നമ്പര്‍ മുറിയിലാണ് ഇപ്പോള്‍ മുജീബ് ,പൊയ്ക്കോളൂ" !

 അലി കാണിച്ചു തന്ന വഴിയെ തനിച്ചു നടക്കുമ്പോള്‍ കൈകാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. ഇത് മുജീബിന്‍റെ പുതിയ വാസം. ഈ ബ്ലോക്കില്‍ പോയി തിരിച്ചു വരുന്ന സന്തര്‍ഷകരൊന്നും പ്രസന്നരായി  വരാറില്ല. ഒന്നു മുതല്‍ അഞ്ചു വരെയുള്ള സെല്ലുകളിലുള്ളവര്‍ മരണം കാത്തു കിടക്കുന്നവരാണ്. ഒന്നാം നമ്പര്‍ സെല്ലിലെയാള്‍    ഇഹലോകം വെടിഞ്ഞാല്‍ അടുത്ത സെല്ലിലുള്ളവര്‍ ഈ കൂട്ടിലേക്ക് കൂടുമാറും. അഞ്ചാം സെല്ലില്‍ നിന്നും മുജീബ് ഇപ്പോള്‍ ഒന്നാം നമ്പറിലെത്തിയിരിക്കുന്നു. ഇനി ഏറിയാല്‍ എഴുപത്തി രണ്ടു മണിക്കൂറില്‍ കൂടുതല്‍ എന്റെ കൂട്ടുകാരനും കൂട്ടുകാരിയും എനിക്കൊപ്പമുണ്ടാവില്ലല്ലോ റബ്ബേ.

  അവസാനത്തെ പരിശോധനയും കഴിഞ്ഞു ഞാന്‍ മുജീബ് ന്‍റെ സെല്ലിലെത്തിയപ്പോള്‍  ,സെല്ലില്‍ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുകയായിരുന്നു മുജീബ്. എന്നെ കണ്ടപ്പോള്‍ ഗ്രന്ഥം മടക്കി വെച്ച്  അടുത്ത് വന്നു. ഇനി എത്രനാള്‍ നിന്നെയെനിക്ക് കാണാനാവും. മുജീബ് നിന്നോട് പറയാന്‍ എനിക്ക് പലതുമുണ്ട് .ഇത്രയും നമ്മള്‍ തമ്മില്‍ അടുത്തിട്ടും എല്ലാം എന്നില്‍ നിന്നും മറച്ചു വെച്ചതിന് ഒന്നു മറിയാത്ത ഹഫ്സയെയും നിന്‍റെ കൂടെ മരണത്തിലേക്ക് തള്ളിവിട്ടതിന്. ഒരു കുടുംബം അനാഥമാക്കിയതിന്. അങ്ങിനെ ഒരു പാട് ,.എന്നാല്‍ വാക്കുകള്‍ മനസ്സില്‍ കിടന്നു തിളക്കുകയല്ലാതെ ഒന്നും പുറത്തു വന്നില്ല. 

  പതിവിലേറെ പ്രസന്നമായിരുന്നു അയാളുടെ മുഖം .ജീവിതത്തിനും മരണത്തിനുമിടയിലുള്ള മണിക്കൂറുകളെണ്ണി  കഴിയുന്ന ഒരാള്‍ എന്ന് തോന്നുകയേ ഇല്ല .മോളെ കുറിച്ചും  കുടുംബത്തെ ക്കുറിച്ചും പതിവുപോലെ എന്തൊക്കെയോ ചോദിക്കുന്നു .അയാളുടെ ചോദ്യങ്ങള്‍ക്ക്  മൂളിയും പരസ്പര  ബന്ധമില്ലാതെയും  ഞാന്‍ എന്തൊക്കെയോ മറുപടി നല്‍കി സലാം ചൊല്ലി യാത്ര പറയുമ്പോള്‍ മുജീബ് പറഞ്ഞു. 

"നിന്ന നില്‍പ്പില്‍ മനുഷ്യന്‍ മരിക്കുന്നു ,ഒരു പക്ഷെ എന്നെക്കാള്‍ മുന്നേ ഈ ലോകം വിടുന്നത്  നീ യായിരിക്കും .എങ്കില്‍ നിനക്ക് അവസാനമായി എന്ത് ആഗ്രഹമാണ് മറ്റുള്ളവരോട് പറയാനുണ്ടാവുക ? ഇതും അത്രയേ ഉള്ളൂ ,എന്നെ കുറിച്ചോര്‍ത്തു സങ്കടപ്പെടുകയോ കരയുകയോ ചെയ്യരുത് ." ഒന്നിനും മറുപടി പറയാതെ അവിടെ നിന്നും പുറത്തിറങ്ങി.

ഒരു മണിക്കൂര്‍ കാത്തിരിപ്പിന് ശേഷമാണ്  ഹഫ്സയെ കണ്ടത് . മുജീബില്‍ കണ്ട ധൈര്യമൊന്നും അവളിലെനിക്ക് കാണാനായില്ല ,ശരീരമൊക്കെ മെലിഞ്ഞു ആളെ കണ്ടാല്‍ തിരിച്ചറിയാന്‍ തന്നെ  പ്രയാസം.   നിരപരാധിത്വം കോടതിയില്‍ തെളിയിക്കാതെ എന്തിനായിരുന്നു മുജീബിനോപ്പം കുറ്റം ഏറ്റെടുത്തതെന്ന മനസ്സിനുള്ളിലെ  ചോദ്യം  ചോദിക്കാതിരിക്കാന്‍ തോന്നിയില്ല. 

"മുജീബ് ഇല്ലാത്ത ഒരു ജീവിതം. സമൂഹത്തിന്റെ   "മയക്കുമരുന്ന് കച്ചവടക്കാരി "എന്ന പരിഹാസം .പിന്നെ സ്വന്തമായി ഒരു കുഞ്ഞിക്കാല്‍ കാണാന്‍ പോലും ഭാഗ്യമില്ലാതെയുള്ള  ശിഷ്ട ജീവിതം ഏകാന്തമായി  ജീവിതം കഴിച്ചു കൂട്ടുന്നതിലും വലുത്  ഇങ്ങിനെയങ്ങ് തീരുന്നതാണ് .
"ഒരു തരം ആതമഹത്യ അല്ലെ ?" എന്റെ ചോദ്യത്തിനുത്തരം ഒരു മൌനവും പിന്നെ തേങ്ങി തേങ്ങിയുള്ള കരച്ചിലും മാത്രമായിരിന്നു.

"ഹഫ്സ നീ അപ്സറ്റ് ആവല്ലേ ഇനിയും നമുക്ക് പ്രതീക്ഷയുണ്ട്  ,എല്ലാവരുടെയും പ്രാര്‍ത്ഥന നിനക്കുണ്ട്‌ ..ഒന്നും സംഭവിക്കില്ല .ധൈര്യമായിരിക്കൂ  " പ്രയോജനമില്ലാത്ത ആശ്വാസ വാക്കുകള്‍ പറഞ്ഞു ഞാന്‍ അവിടെ നിന്നും പുറത്തേക്കിറങ്ങി.

 ഇനിയെന്ത് പ്രതീക്ഷ  ? മൂന്നാം നാള്‍ റിയാദ് സ്ട്രീറ്റിലെ വലിയ ചത്തുരത്തില്‍ കൈ കാലുകള്‍ ബന്ധിച്ച നിലയില്‍ മുജീബിനെ കൊണ്ട് വരും. വഴിയെ പോകുന്നവര്‍ അത് കാണാനായി തൊട്ടടുത്തുള്ള ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്തു ആ കാഴ്ച കാണാന്‍ മത്സരിക്കും. കാലുകള്‍ കൂട്ടികെട്ടി  കൈകള്‍ പിറകോട്ടു  കയറില്‍ ബന്ധിച്ച നിലയിലയാളെ ഇരുത്തും. ആരാച്ചാര്‍ വന്നാല്‍ അയാള്‍ ചെയ്ത കുറ്റങ്ങള്‍ പുറത്തു കൂടി നില്‍കുന്നവര്‍ക്ക്  ഉറക്കെ വായിച്ചു കേള്‍പ്പിക്കും. .പിന്നെ അവസാന മന്ത്രങ്ങള്‍ ചെവിയില്‍ ചൊല്ലികൊടുത്തു മൂര്‍ച്ചയേറിയ വാള്കൊണ്ട് ആഞ്ഞു വീശും അതോടെ തീരും എല്ലാം .

 മീസാന്‍ സൂക്കിലെ  മരണത്തറയില്‍ ഹഫ്സയെയും കൊണ്ട് വരും. ശേഷം  അവിടെയുള്ള തൂണില്‍ അവളെ ചേര്‍ത്ത് നിര്‍ത്തും. അവിടെയും ചെയ്ത കുറ്റങ്ങള്‍ മാലോകരെ വായിച്ചു കേള്‍പ്പിക്കും പിന്നെ  മൂന്നോ നാലോ വെടിയുണ്ടകള്‍ ആ മെലിഞ്ഞ ശരീരത്തിലേക്ക് .അതോടെ അതും കഴിയും ,കുറേ പേര്‍ സഹതപിക്കും മറ്റു ചിലര്‍ കുറ്റപ്പെടുത്തും പിന്നെ കാല കറക്കത്തില്‍ അവര്‍ ഒരോര്‍മ്മയാകും .
അലി ഹസ്സനോട്  യാത്രയും പറഞ്ഞു പുറത്തിറങ്ങി കാറില്‍ കയറുമ്പോള്‍  കണ്ണുനീരിനെ തുടക്കാനെന്നപോലെ  തണുത്ത കാറ്റ് വീശുന്നുണ്ടായിര്‍ന്നു ..അത്ഭുതങ്ങള്‍ സംഭവിക്കില്ല എന്നറിഞ്ഞിട്ടും ശുഭ പ്രതീക്ഷയുടെ തണുത്ത കാറ്റ് .

==ശുഭം !!

83 comments:

  1. അലി ഹസ്സനോട് യാത്രയും പറഞ്ഞു പുറത്തിറങ്ങി കാറില്‍ കയറുമ്പോള്‍ കണ്ണുനീരിനെ തുടക്കാനെന്നപോലെ തണുത്ത കാറ്റ് വീശുന്നുണ്ടായിര്‍ന്നു ..അത്ഭുതങ്ങള്‍ സംഭവിക്കില്ല എന്നറിഞ്ഞിട്ടും ശുഭ പ്രതീക്ഷയുടെ തണുത്ത കാറ്റ്

    ReplyDelete
  2. ഭായ്.. ഇത് , കഥയോ അതോ സത്യമോ???

    ഒരു വീർപ്പിനു വായിച്ചു തീർത്തു.. ഒപ്പം ഒരു വലിയ നെടുവീർപ്പും പുറത്തു ചാടി !!!

    ReplyDelete
  3. ഇത് കഥയാണോ അതോ യാഥാര്‍ത്ഥ്യമായി സംഭവിച്ചതാണോ...ഏതായാലും കണ്ണ് നനയിച്ചു .അഭിനന്തനങ്ങള്‍

    ReplyDelete
  4. ഇന്നാണ് പോസ്റ്റ് വായിക്കാന്‍ പറ്റിയത്.ഇതിന് മുന്‍പ് നോക്കുമ്പോഴൊക്കെ അണ്‍ അവൈലബിള്‍ ആയിരുന്നു. കഥയാണോ സത്യമാണോ എന്നു മനസ്സിലായില്ല. ദുരിത ജീവിതത്തില്‍ നിന്നു രക്ഷപെടാന്‍ പലരും ഇത്തരം കുറുക്ക് വഴികള്‍ തേടാറുണ്ട്.പക്ഷേ വളരെ അപൂര്‍വ്വമായേ രക്ഷപ്പെടാറുള്ളൂ.

    ReplyDelete
  5. അത്ഭുതങ്ങള്‍ സംഭവിക്കില്ല എന്നറിഞ്ഞിട്ടും ശുഭ പ്രതീക്ഷയുടെ തണുത്ത കാറ്റ്...

    ഇളംകാറ്റുപോലൊരു കഥ. സൗമ്യമായ ഭാഷയിൽ, നല്ല ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു. മിഴിവാർന്നു നിൽക്കുന്ന കഥാപാത്രം ഹഫ്സ തന്നെ.....

    ReplyDelete
  6. ലേബലില്‍ കഥയെന്നു കണ്ടത് ആശ്വാസത്തിന് വക നല്‍കിയെങ്കിലും അല്‍പ്പമായ നൊമ്പരം എവിടെയോ അനുഭവപ്പെട്ടു ഏതായാലും, മോളൂട്ടി ഇതറിഞ്ഞാല്‍ വേദനിക്കും! കാരണം "അടുത്ത വരവിനായി മോള്‍ "മുജിയങ്കിള്‍" വരുന്ന ദിനമെണ്ണി കാത്തിരിക്കുകയായിരിക്കുമല്ലോ" ഫൈസല്‍ ഇതില്‍ അല്പം അനുഭവവും ഉണ്ടല്ലേ! അതോ തികച്ചും ഒരു ഭാവനാ കഥയോ? എന്തായാലും നന്നായിപ്പറഞ്ഞു. ആശംസകള്‍

    ReplyDelete
  7. അത്ഭുതങ്ങൾ സംഭവിക്കണേ എന്ന പ്രാർത്ഥനയിലാണ് വായിച്ചത്. അവസാനം അത് സംഭവിച്ചു. "കഥ" എന്ന ലേബൽ!!

    എന്നാലും വല്ലാണ്ടങ്ങ് പേടിപ്പിച്ച് കളഞ്ഞൂലോ? ജീവിതം കൊണ്ട് പന്താടുന്ന മുജീബുമാർക്കൊരു പാഠമാകട്ടെ!

    ReplyDelete
  8. നല്ല കഥ അനുഭവം ആണോ?...പെട്ടെന്ന് പണം ഉണ്ടാക്കാന്‍ തുനിഞ്ഞിറങ്ങുന്ന മു ജീബുമാര്‍ക്ക് പാഠം ആകട്ടെ

    ReplyDelete
  9. ഒരു അനുഭവം ആയിരിക്കും എന്ന ധാരണയിലാണ് വായിച്ചു തുടങ്ങിയത് . അത് കൊണ്ട് തന്നെ വല്ലാത്തൊരു ഭയവും,ഉണ്ടായിരുന്നു ..ക്ലൈമാക്സ് എന്തായിരിക്കും, എന്നതിനെ കുറിച്ചോര്‍ത്ത്.. കഥ എന്ന ലേബല്‍ കണ്ടതോടെ ..സമാധാനമായി ...'

    കഥ'യാണെങ്കിലും,ഈ പോസ്റ്റു നല്‍കുന്ന മെസ്സേജു വളരെ മൂല്യമുള്ളതാണ്
    നല്ലൊരു വായനാനുഭവത്തിന് ...നന്ദി ..ഫൈസൂ ..............

    ReplyDelete
  10. കഥയാണെന്ന് തോന്നിയില്ല, നല്ല കയ്യടക്കം, ഭയമാണ് ഇതൊക്കെ കേള്‍ക്കുമ്പോള്‍, പക്ഷെ അറിയാതെ അകപ്പെടുന്ന നിരപരാധികളെ കുറിച്ച് ഓര്‍ക്കുമ്പോഴാണ് ഒരു വിങ്ങല്‍ !
    ആശംസകള്‍ !

    ReplyDelete
  11. കഥയെന്ന ലേബല്‍ ഞാനും അവസാനമാണ് കണ്ടത് , എങ്കിലും കഥയെന്നു വിശ്വസിക്കുന്നുമില്ല,

    ReplyDelete
  12. ഫൈസല്‍ ഭായ് ..

    എല്ലാവരും പറഞ്ഞെ അതെ വികാരം .

    കഥ ആണെന്ന് തോന്നില്ല .യാത്ര്‍ത്ത്യത്തിന്റെ ..നേര്‍ ചിത്രം പോലെ .

    അഭിനന്ദനം .

    ReplyDelete
  13. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ ഫൈസൽ.

    ReplyDelete
  14. ലേബല്‍ കണ്ടപ്പോള്‍ അല്‍പ്പം ആശ്വാസം...... എന്നാലും.............

    ReplyDelete
  15. കഥ വായിച്ചു. വായിച്ച ഷോക്കില്‍ എന്തെഴുതണമെന്നറിയാതെ ഇരിക്കുകയാണ്. ഹഫ്സയാണ് ദീപ്തയായ കഥാപാത്രം...

    മനുഷ്യന്‍റെ ജീവിതം ഇങ്ങനെയൊക്കയാവും അല്ലേ?........

    ReplyDelete
  16. ഒന്നും പറയാനില്ലെന്ന് തൊന്നുന്നു ..
    ഒരു തരം ശൂന്യത ഫൈസല്‍ ..
    അഞ്ച് മുറികളുടെ ഊഴം കാക്കല്‍ ..
    മനസ്സില്‍ എന്താകും , ഇടക്ക് ജീവിക്കണമെന്ന
    അടങ്ങാത്ത ത്വര വന്നു കേറിയാല്‍ എന്തു ചെയ്യും .....?
    മൂന്നു മനസ്സുകളുടെ വ്യത്യസ്സ്ഥ ഭാവങ്ങള്‍ ..
    ഒരു കുഞ്ഞ് കൂടി ഉണ്ടായിരുന്നെകില്‍ ചിലപ്പൊള്‍ ഹഫ്സ ജീവിച്ചേനേ അല്ലേ ?

    ReplyDelete
  17. പതിവ് എഴുത്തിനേക്കാൾ മികച്ചതായി ഈ രചന...പ്രതൃേകിച്ചും അവസാന ഭാഗം...

    വായിച്ചു കഴിഞ്ഞപ്പോൾ ഒരു ഞെട്ടലോടെ ഓർത്തു, അവർ ഫൈസലിൻറ പേര് പറഞ്ഞിരുന്നെന്കിൽ എന്താകുമായിരുന്നു പുകില്....?

    ReplyDelete
  18. ഒരു അനുഭവക്കുറിപ്പ് പോലെ തോന്നി. പക്ഷെ സങ്കടം ഒന്നും തോന്നിയില്ല. അധമ ബിസിനസിലൂടെ, എളുപ്പത്തില്‍ പണം ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് മൂലം തകരുന്ന ജീവനുകളെക്കുറിച്ചോര്‍ക്കാത്തവര്‍ക്ക് ഇതൊരു പാഠമായിരിക്കണം.

    ReplyDelete
  19. സത്യം പറഞ്ഞാട്ടെ....ഇത് കഥയോ ജീവിതമോ??? നല്ല എഴുത്ത്... ഫീല്‍ ആദ്യം മുതല്‍ അവസാനം വരെ ഒരേ പോലെ നിലനിന്നു... ആശംസകള്‍

    ReplyDelete
  20. അനുഭവങ്ങളുടെ ചായം തേച്ചു വരച്ച ചിത്രമാണെന്ന് കരുതുന്നു!
    ഗംഭീരം ...ചിന്തനീയം!

    ReplyDelete
  21. അള്ളാഹു അക്ബര്‍..... കഥയായത്‌ നന്നായി..... ശ്വാസം വിട്ടില്ല വായിക്കുമ്പോള്‍.......

    ReplyDelete
  22. ജീവിതത്തെ കുറിച്ച്‌ സംസാരിക്കുകയാണെന്ന് ആദ്യം കരുതി...
    പിന്നയറിഞ്ഞു കഥയാണെന്ന്..
    ജീവിത മരണ വെളിപ്പെടുത്തളുകളാണെന്നും..
    നന്ദി..!

    ReplyDelete
  23. ജീവിതത്തെ കുറിച്ച്‌ സംസാരിക്കുകയാണെന്ന് ആദ്യം കരുതി...
    പിന്നയറിഞ്ഞു കഥയാണെന്ന്..
    ജീവിത മരണ വെളിപ്പെടുത്തളുകളാണെന്നും..
    നന്ദി..!

    ReplyDelete
  24. പെട്ടെന്ന് പണം സമ്പാദിക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ അവസാനം മരണത്തിലേക്കുള്ള എളുപ്പ വഴിയായിരിക്കും , ഇതൊരു കഥയാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട് , എന്നാലും ഇത്തരം കഥകള്‍ മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പായിരിക്കട്ടെ

    ReplyDelete
  25. ഇത് കഥയല്ല എന്നറിയാം ഫൈസല്‍ .. കാരണം ആരുടെയോ അനുഭവത്തിന്റെ ഉരുക്കം ഉണ്ട് ഈ വരികള്‍ക്ക് . മരുഭൂവില്‍ നിന്നും നോവിന്റെ കഥകള്‍ ഹൃദയത്തില്‍ തട്ടുന്ന രീതിയില്‍ എന്നും ഈ ബ്ലോഗ്ഗില്‍ വായിക്കാറുണ്ട്. കഥയെന്നു വിശ്വസിക്കുമ്പോഴും മനസ്സില്‍ മായാത്ത നോവ്‌ തരുന്നു ഈ എഴുത്ത്

    ReplyDelete
  26. വര്‍ഷങ്ങളോളം കഠിനമായി പ്രയത്നിച്ചിട്ടും നാട്ടിലുള്ള വെണ്ടപ്പെട്ടവരെ സംരക്ഷിക്കാനോ സന്തോഷിപ്പിക്കാണോ അവരുടെ സ്നേഹം അനുഭവിക്കാനോ കഴിയാതെ വരുമ്പോള്‍ ചിന്തിച്ചു പോകുന്ന ഒരു മനസ്സിന്റെ കുറുക്കുവഴികളാണ് ഇത്തരം നിലയില്ലാത്ത നിലയിലേക്ക് പതിക്കുന്നതിനു കാരണമായി തീരുന്നത്. നല്ലൊരു ഓര്‍മ്മപ്പെത്തല്‍ . അനുഭവത്തിന്റെ കൂടുതല്‍ അംശങ്ങള്‍ ചേര്‍ന്ന കഥ കണ്ണു തുറന്നു കാണാന്‍ ആഹ്വാനം ചെയ്യുന്നു.
    അവതരണത്തിന്റെ സൌന്ദര്യം കൂടി ചേര്‍ന്നപ്പോള്‍ മികച്ചതായി.

    ReplyDelete
    Replies
    1. ഡാഷ് ബോര്‍ഡില്‍ എന്താ കാണാത്തത്?

      Delete
  27. ഇത് ഒരു കഥയാണ് എന്നാല്‍ രാംജി പറഞ്ഞപോലെ പ്രവാസ ജീവിതത്തില്‍ നിന്നും കിട്ടിയ ചില അനുഭവങ്ങള്‍ ഈ കഥയുടെ പിറവിക്ക് കാരണമായി എന്ന് പറയാം .വായിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി .

    ReplyDelete
  28. ഉയരങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ജീവിതം മറക്കുന്ന മനുഷ്യര്‍ ...നല്ല കഥ...വെര്‍തേ പ്രതീക്ഷിക്കാം അല്യേ ഒരു ശുഭപര്യവസാനത്തിനു..???

    ReplyDelete
  29. പൊള്ളുന്ന കഥ

    എന്നിട്ടും ഈയാംപാറ്റകളെപ്പോല്‍ ദഹിപ്പിക്കുന്ന അഗ്നിയിലേയ്ക്ക് പറന്നടുക്കുന്ന ജന്മങ്ങള്‍ എത്രയെത്ര?

    ReplyDelete
  30. നന്ദി ശ്രീ ഫൈസല്‍ --- പക്ഷെ താങ്കള്‍ വീണ്ടും മനസ്സിനെ പിടിച്ചുലക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് അല്ലെ? സങ്കടവും, ദേഷ്യവും എല്ലാം കൂടിക്കുഴഞ്ഞ ഒരു വികാരം.
    പാവം ആ സ്ത്രീ ആണതിലെ കേന്ദ്ര കഥാപാത്രം എന്ന് ഞാന്‍ പറയും - ഭര്‍ത്താവിനെ വിശ്വസിച്ചു ജീവിക്കുന്ന നമ്മുടെ ഭാരത സ്ത്രീകളുടെ ഭാവശുദ്ധിക്ക് ഉത്തമ ഉദാഹരണം.

    ReplyDelete
  31. ഇത് അനുഭവമോ കഥയോ..?
    നന്നായി എഴുതി.
    ഹഫ്സ ഒരു നൊമ്പരമായി.
    നിയമങ്ങള്‍ ഇത്ര കര്‍ശനമായ ഒരു രാജ്യത്ത് എങ്ങനെ നിയമ ലംഘനം നടത്തുവാന്‍ മനസ്സ് വരുന്നു എന്ന് മനസ്സിലാകുന്നില്ല.

    ReplyDelete
  32. carrying drugs in the Kingdom means your death

    ഇങ്ങിനെയൊരു സ്റ്റാമ്പ്‌ അളിയന്റെ പാസ്പോര്‍ട്ടില്‍ അടിച്ചു കണ്ടിട്ടുണ്ട്. ഏതു തരം താക്കീതുകളെയും നിഷ്പ്രഭമാക്കുന്നു മനുഷ്യന്റെ പണത്തിനോടുള്ള ആര്‍ത്തി. അതിനു നല്‍കേണ്ടി വന്ന വില സ്വജീവനും നിരപരാധിയായ ഭാര്യയുടെ ജീവനും. ഹഫ്സ ഒരു നൊമ്പരമായി മനസ്സില്‍ നില്‍ക്കുന്നു. വല്ലാതെ അകം നീറ്റിയ പോസ്റ്റ്‌ :(

    ReplyDelete
  33. ഇതൊരു വെറും കഥയായി കരുതാന്‍ പറ്റില്ല; അനുഭവങ്ങളുടെ തീക്കനല്‍ എവിടെയൊക്കെയോ കാണാന്‍ കഴിഞ്ഞു. ജീവിതം കരുപ്പിടിപ്പിക്കാന്‍ നെട്ടോട്ടമോടുന്ന മനുഷ്യന്‍ അവസാനം മരണത്തെ ക്ഷണിച്ചു വാങ്ങുകയാണ്, അല്ലെ?

    ReplyDelete
  34. ആകെ നീറിയെങ്കിലും ഹഫ്സ കൂടുതല്‍ നീറ്റിച്ചു . രചനാവൈഭവം വിളിച്ചോതുന്ന ഒരു പോസ്റ്റ്‌ .

    ReplyDelete
  35. കഥയെന്ന് ഫൈസല്‍ ലേബലിട്ട് ഊന്നി പറയുമ്പോഴും ജീവിതത്തിന്‍റെ പച്ചമണമുണ്ട് ഈ ‘കഥ’യ്ക്ക്. അല്ലെങ്കില്‍ ശ്വാസം നിലയ്ക്കുന്നവന്‍റെ ഹൃദയമിടിപ്പ് പോലെ ഈ വരികളിങ്ങിനെ കിടന്ന് പിടക്കില്ലല്ലൊ..

    നല്ല കയ്യൊതുക്കത്തോടെ എഴുതി. ആശംസകള്‍.

    ReplyDelete
    Replies
    1. ഇത് കഥയാണെങ്കിലും അതില്‍ അനുഭവത്തിന്റെ സ്പര്‍ശമുണ്ട്.സൗദിയിലെ ജയിലുകളില്‍ ഇത്തരം എത്രയോ മുജീബുമാര്‍ കഴിയുന്നുണ്ട് എന്നുള്ളത് ഒരു വാസ്തവമാണല്ലോ.
      നന്നായി എഴുതി ഫൈസല്‍.

      Delete
  36. കഥ മാത്രമാകണേ എന്ന് പ്രാര്‍ത്ഥന :(. ഉള്ളില്‍ വല്ലാതെ ഒരു നോവ്‌ സമ്മാനിച്ചു വായന . ഫൈസല്‍ നന്നായി എഴുതി .

    ReplyDelete
  37. ഞാന്‍ എത്താന്‍ വൈകി ,ഉയരങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ജീവിതം മറക്കുന്ന മനുഷ്യര്‍. ഇതു കഥ മാത്രം ആണെന്ന് വിശ്വസിക്കാന്‍ എനിക്ക് പറ്റില്ല കാരണം ഞാന്‍ ഇതേ അവസ്ഥയില്‍ ഉള്ള വരെ പരിചയം ഉണ്ട് .ആശംസകള്‍ ..

    ReplyDelete
  38. ഇത് പോലെ എത്രയെത്ര ജീവിതങ്ങള്‍.....
    പെട്ടെന്ന് പണമുണ്ടാക്കാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ ഇങ്ങനെ തടവറയില്‍ ദിനങ്ങളെണ്ണി എരിഞ്ഞു തീരുന്നു... ഹഫ്സ ഒരു നൊമ്പരമായി മനസ്സില്‍ പടരുന്നു...
    ടച്ചിംഗ് സ്റ്റോറി ഫൈസല്‍ ഭായ്... ആശംസകള്‍...

    ReplyDelete
  39. ഫൈസലില്‍ വെത്യസ്ഥ രീതിയില്‍ നിന്നുള്ള ഒരു വിഭവം വളരെ ടച്ചിംഗ് ആയി പറഞ്ഞ കഥ

    ReplyDelete
  40. അനുഭവം ജീവിതമാകുന്ന കഥ ..തിരയുടെ ആശംസകള്‍

    ReplyDelete
  41. ഇങ്ങിനെയൊക്കെ എഴുതി മനുഷ്യനെ ബേജാറാക്കല്ലെ… ;)
    എഴുത്ത് നന്നായിട്ടുണ്ട്. അഭിനന്ദനം

    ReplyDelete
  42. ഞാനിന്നാണ് വായിച്ചത് ഫൈസല്‍ .
    പക്ഷെ ഇവിടെ എന്ത് എഴുതണം എന്നെനിക്കറിയുന്നില്ല .
    ഒരു കഥയായി വായിക്കുമ്പോഴും എവിടെയോ ഒരു നൊമ്പരം ബാക്കിയാവുന്നു .
    നന്നായി എഴുതി

    ReplyDelete
  43. ഓരോ എഴുത്തിലും നീ വളരുക തന്നെയാണ് എന്നറിയുന്നു. നന്നായിട്ടുണ്ട്, കഥ

    ReplyDelete
    Replies
    1. മാഷെ സന്തോഷം നല്‍കുന്ന വാക്കുകള്‍ .മനസ്സു നിറഞ്ഞു മാഷിന്‍റെ ഈ വാക്കുകള്‍ .

      Delete
  44. വല്ലാത്തൊരു അസ്വസ്ഥത മനസ്സിനു പകരുന്ന കഥ... കഥയെന്നു വിശ്വസിക്കാനാവുന്നില്ല. അവതരണം നന്നായിരിക്കുന്നു.
    'കാലമിമ്മട്ടില്‍ കടന്നുപോകും
    കാണുന്നതോരോന്നഴിഞ്ഞുപോകും
    അത്രയ്ക്കടുത്തവര്‍ നമ്മള്‍പോലും
    അശ്രു വാര്‍ത്തങ്ങനെ വേര്‍പിരിയും
    ജീവിതം ജീവിതം സ്വപ്നം മാത്രം
    കേവലമോരോ നിഴലു മാത്രം...'

    ReplyDelete
  45. പൊള്ളുന്ന അനുഭവങ്ങളാണ് പലപ്പോഴും കഥയായി പരിണമിക്കുന്നത്. ഇത് അങ്ങനെയാവാതിരിക്കാട്ടെ എന്ന് പ്രാര്‍ത്ഥന.

    ReplyDelete
  46. എന്താപ്പൊ പറയാ.....
    ഇത് കഥയാണ്.. കഥമാത്രമായിരിക്കട്ടെ....


    ഊര്‍ക്കടവിലേക്കുള്ള കന്നിവരവില്‍ നീയെനിക്ക് സമ്മാനിച്ചത് ഒരു നൊമ്പരക്കാറ്റാണ് ഫൈസല്‍..

    ReplyDelete
  47. കണ്ടതും കേട്ടതും കഥയായി മാറിയപ്പോൾ ചങ്കിൽ കയറിയത്‌ മൂർച്ചയുള്ള വാക്കുകൾ. ഫൈസൽ ഭായ്‌ അവതരണം അതിഗംഭീരം..

    ReplyDelete
  48. പ്രിയപ്പെട്ട ഫൈസല്‍,

    ഹൃദയത്തെ നൊമ്പരപ്പെടുത്തിയ പോസ്റ്റ്‌.

    പണത്തിനു പണം തന്നെ വേണം എന്നാ സത്യം മനുഷ്യനെ പണം സമ്പാദിക്കാന്‍ കുറുക്കു വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുന്നു. ഇത് സത്യമായും സംഭവിച്ചതാണോ?

    ഹൃദയസ്പര്‍ശിയായ ഈ അവതരണം അഭിനന്ദനീയം !

    ശെരി എന്നത് ശരി എന്ന് തിരുത്തുമല്ലോ.

    സസ്നേഹം,

    അനു

    ReplyDelete
  49. മാഷേ ... രാവിലെ കണ്ണ് നനയിച്ചു .......; കഥ ആണെങ്കിലും ഇതില്‍ നോവുന്ന കുറേ ജീവിതങ്ങള്‍ ഉണ്ട് .....

    ReplyDelete
  50. ഫൈസലി൯റെ blog visit ചെയ്തിട്ട് കുറെ നാളായി...സാമ്യമൊന്നുമില്ലെങ്കിലും ആടു ജീവിതത്തിലെ നജീബിനെ ഓ൪മവന്നു.

    ReplyDelete
  51. അത്ഭുതങ്ങള്‍ സംഭവിക്കില്ല എന്നറിഞ്ഞിട്ടും ശുഭ പ്രതീക്ഷയുടെ തണുത്ത കാറ്റ്...
    അഭിനന്ദനങ്ങൾ.....

    ReplyDelete
  52. ഫൈസല്‍ അസാധ്യ കയ്യടക്കം. ജീവിക്കുന്ന കഥ, കഥയല്ല എന്ന് എനിക്കും ഉറപ്പാണ്‌. അഭിനന്ദനങ്ങള്‍

    ReplyDelete
  53. കഥയാണ് ,,കഥയായ് മാത്രമേ എനിക്ക് കാണാന്‍ കഴിയൂ ..ഹാറ്റ്സ്ഓഫ്‌ ഫൈസല്‍ ..

    ReplyDelete
  54. മനസ്സില്‍ നിന്നും മായിച്ചു കളയാന്‍ ശ്രമിക്കുകയാണ് റിയാദിലെ ജയിലും ആ വലിയ മതില്‍ക്കെട്ടും.
    നെഞ്ചിടിപ്പോടെയാണ് ഓരോ പ്രാവശ്യവും അതിലൂടെ കടന്നു പോയിരുന്നത്, അടുത്ത വെള്ളിയാഴ്ച ആര്... എന്ന് ചോദ്യവുമായി.

    ഫൈസല്‍ വീണ്ടും അതെല്ലാം ഓര്‍മ്മപ്പെടുത്തി..

    ReplyDelete
  55. നല്ല സൌമ്യമായ ഭാഷ,അവതരണം,ശൈലി.....
    നന്നായിട്ടുണ്ട് കേട്ടോ...

    ReplyDelete
    Replies
    1. ഫൈസല്‍ ഇത് കഥമാത്രമായിരിക്കണെ എന്ന് പ്രാര്‍ഥിച്ചു പോകുന്നു ,ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു വല്ലായ്ക ,എല്ലാം നേരില്‍ കണ്ടതുപോലെ .... ഇവിടെ താങ്കള്‍ വ്യത്യസ്തനാകുന്നു ഇതാണ് താങ്കളുടെ വിജയം ഭാവുകങ്ങള്‍ !

      Delete
  56. ഇത്തരം എത്ര അനുഭവങ്ങള്‍...
    നിരപരാധികള്‍ തലയറ്റു വീഴുമ്പോള്‍ നാട്ടില്‍ നിന്നും അവരെ ചതിക്കുന്നവരെ തോടാനാവാത്ത നാട്ടിലെ നിയമങ്ങളോട് വെറുപ്പ്‌ തോന്നാറുണ്ട്..

    നല്ല രചന..

    ReplyDelete
  57. കഥയും ജീവിതവും എല്ലാം ഇവിടെ ഒന്ന് തന്നെ. ജീവിതം തെളിഞ്ഞ ആകാശമാണെങ്കില്‍ പോടുന്നത്തെ അതില്‍ കാര്‍മേഘങ്ങള്‍ വന്നു നിറയാം. ഒരു നിശ്ചയമില്ലൊന്നിനും. നിയമവും പോലീസും ഒരു വല്ലാത്ത സംവിധാനമാണ്. ജീവിക്കാന്‍ അത് വേണം. പലര്‍ക്കും ജീവിതം ഇല്ലാതാക്കുന്നതും അത് തന്നെ. ഒരാളുടെ തെറ്റിന് വേറൊരാള്‍ ബാലിയാടാകുമ്പോള്‍ നിയമത്തിനു അവിടെ പരിഹാരം ഒന്നുമില്ല. ഫൈസല്‍ നല്ല കയ്യടക്കത്തോടെ എഴുതി.

    ReplyDelete

  58. പ്രിയപ്പെട്ട ഫൈസല്‍ ബാബു,


    വയിച്ചു പക്ഷെ വാക്കുകള്‍ വരുന്നില്ല എഴുതാന്‌. ഇതുപോലെ പെട്ടന്ന് പൈസ കാരന്‍ ആകുവാന്‍ ഉള്ള പരക്കം പാച്ചലില്‍ എത്രയോ ജന്മങ്ങള്‍ പൊലിഞ്ഞു കാണും. ഈ പങ്കുവെക്കല്‍ വേദന ഉള്ളത് ആണെങ്കിലും കുറുക്കു വഴിയിലൂടെ നേടുന്ന വരുമാനത്തേക്കാള്‍ ഏറെ ജീവന്റെ അപകടവും വെളിപ്പെടുത്തുന്നു....


    എപ്പോഴും ശുഭം സംഭവിക്കട്ടെ....

    ReplyDelete
  59. പ്രിയപ്പെട്ട ഫൈസല്‍,

    ഇവിടെ ജീവിക്കുന്നവര്‍ക്ക് ഒരു കഥ എന്ന് വിശ്വസിക്കാന്‍ പറ്റാത്ത രചന. താങ്കളുടെ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ നിന്ന് കിട്ടിയ അനുഭവം എന്നാണു തീരുവോളം കരുതിയത്‌.
    ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ അഭിനന്ദനങ്ങൾ

    ReplyDelete
  60. എന്ത് പറയണമെന്നറിയില്ല..

    ഹൃദയത്തില്‍ തട്ടി വല്ലാതെ,

    ReplyDelete
  61. കഥയാണ്, എങ്കിലും, പ്രയാസത്തിന്റെ പ്രവാസ ലോകത്ത് എളുപ്പത്തില്‍ കരകയറാന്‍ വെമ്പല്‍ കൊള്ളുന്ന പ്രവാസികളില്‍ നടക്കാന്‍ സാധ്യതയുള്ള പ്രമേയം, ഒരു നോവോടെ അവതരിപ്പിച്ചു.

    ആശംസകളോടെ.

    ReplyDelete
  62. കൈയ്യൊതുക്കത്തോടെ എഴുതി..

    മരണത്തിന്റെ മണം..

    ReplyDelete
  63. ഹൃദയസ്പര്‍ശിയായ കഥ.

    ReplyDelete
  64. ആരുടേയെങ്കിലും അനുഭവം
    കഥയാക്കിമാറ്റിയതാണോ ഇത്..?
    നല്ല കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്ന
    വളരെ ഹൃദയസ്പര്‍ശിയായ ഈ എഴുത്ത് ,വായിക്കുന്നവരെ
    മുഴുവൻ നൊമ്പരപ്പെടുത്തും ..അത് തീർച്ച ..!

    അഭിനന്ദനങ്ങൾ കേട്ടൊ ഫൈസൽ ഭായ്.

    പിന്നെ കഴിഞ്ഞ അർദ്ധവർഷം മുഴുവനും
    ഞാനെന്റെ ബൂലോഗവാതിൽ ചാരിയിട്ട് കറക്കമായിരുന്നതിനാൽ ,
    മുഖപുസ്തക കൂട്ടായമയിൽ ഭായ് എന്നെ പരിചയപ്പെടുത്തിയിട്ട ലേഖനവും
    ഈയ്യിടെ മാത്രമേ എന്റെ ശ്രദ്ധയിൽ പെട്ടുള്ളൂ...

    ആയതിന് ഈ അവസരത്തിൽ പെരുത്ത് നന്ദി ചൊല്ലിടട്ടേ...

    എന്താണാവോ..? എന്തുകൊണ്ടോ ഭായിയുടെ രചനകൾ എന്റെ
    ഡാഷ് ബോർഡിൽ നിന്നും ചാടിപ്പൊയിരിക്കുകയാണ്..!

    ReplyDelete
  65. കഥ'യാണെങ്കിലും വളരെ ഹൃദയസ്പര്‍ശിയായ രചന....ഭാവുകങ്ങള്‍ !!

    ReplyDelete
  66. I eveгy time uѕed to read pіece оf wгiting in news papегs but now as ӏ
    am a uѕer of net thus from noω I am using nеt for
    cοntent, thankѕ to web.

    Reѵiew my ѕіte :: MintedPoker Bonus
    Also see my website: wiki2.personaltelco.Net

    ReplyDelete
  67. വൈകിയാണ് ഇത് വായിക്കാന്‍ കഴിഞ്ഞത്.എങ്കിലും അതില്‍ ആശ്വസിക്കുന്നു..കാരണം,മനസ്സിലേക്ക് ഈ ഭയസംഭ്രമങ്ങള്‍ ഇപ്പോഴല്ലെ കയറിവന്നുള്ളൂ.വളരെ ഹൃദയസ്പൃക്കായി എഴുതി.കുറുക്കുവഴികളിലൂടെ ഉയരങ്ങള്‍ കീഴടക്കാന്‍ വ്യാമോഹിക്കുന്നവര്‍ക്കുള്ള ഒരു താക്കീതും കൂടിയായിട്ടും അവതരണമികവുകൊണ്ട് മുജീബും ഹഫ്സയും പ്രിയപ്പെട്ടവരായി.അഭിനന്ദനങ്ങള്‍ .

    ReplyDelete
  68. This comment has been removed by the author.

    ReplyDelete
  69. നൊമ്പരപ്പെടുത്തുന്ന കഥ പലരും ചോദിച്ചപോലെ അനുഭവം ആണോ എന്ന് ഞാനും എന്നോട് തന്നെ ചോദിച്ചു ... ഒരു നല്ല ഗുണ പാഠം ഉണ്ടിതില്‍ ചിന്തിക്കാനുണ്ട് ..നല്ലെഴുത്ത് അഭിനന്ദനങ്ങള്‍ ....

    ReplyDelete
  70. നോവിന്റെ ചൂളയിൽ വെന്ത ഭാഷ പ്രയോഗങ്ങൾ! അനുഭവ കഥയാണോ ഇത്. ആവും അല്ലെ? വെറും കഥയായി കാണാൻ വയ്യ! ആശംസകൾ.

    ReplyDelete
  71. കൊള്ളാം ,വളരെ ഹൃദയസ്പര്‍ശിയായ എഴുതിയിരിക്കുന്നു..

    ReplyDelete
  72. ഇതൊരു കഥയല്ലെന്ന് തീർത്തു വിശ്വസിക്കുന്നു

    ReplyDelete
  73. മുജീബ് തികച്ചും നിരപരാധി ആണെന്ന് തോന്നി. പിന്നീടാണ് കാര്യങ്ങൾ മനസ്സിലായത്. എന്നുവെച്ചു ഇങ്ങിനെ സംഭവിച്ചത് അർഹിക്കുന്നതാണ് എന്നല്ല. മനുഷ്യൻ, മനുഷ്യന്റെ ബലഹീനതകൾ... എന്തൊക്കെയോ മനസ്സിലൂടെ കടന്നുപോയി. വേദനാജനകം.
    പ്രമേയവും, അവതരണവും നാന്നായിരിക്കുന്നു. ഭാവുകങ്ങൾ.

    ReplyDelete
  74. ഫൈസല്‍ ഭായ്...ആകെ ഭയന്നു. പോയ്‌ ഓരോ സംഭവങ്ങളും മനസ്സിന്റെ മായകന്നടിയിലുടെ ഞാന്‍ കണ്ടു മനസ്സില്‍ നിന്ന് ഒന്നും മാഞ്ഞു പോകുന്നില്ല ഭായ്....നല്ല കഥ നല്ല അവദരണം..ഭാവുകങ്ങള്‍

    ReplyDelete
  75. കമന്റ്‌കള്‍ വായിച്ചപ്പോളാണ് കഥയാണെന്ന് മനസ്സിലായത്. ഞെട്ടി ശരിയ്ക്കും ഞെട്ടി...

    ReplyDelete
  76. ഇനി വായിച്ചു മനസ്സ് നോമ്പരപ്പെടുത്തെരുതെന്നു കരുതിയാലും വീണ്ടും വീണ്ടും വായിച്ചു പോകുന്ന ശൈലി .

    ReplyDelete
  77. വായിച്ചു തുടങ്ങിയപ്പോള്‍ അനുഭവമാണോ കഥയാണോ എന്നൊരു സംശയം തോന്നി.
    ഉടനെ തന്നെ ലേബല്‍ നോക്കി. കഥ എന്നു കണ്ടപ്പോള്‍ ഒരാശ്വാസം തോന്നി.
    എന്നിരുന്നാലും ഒരു ഉള്‍ക്കിടിലത്തോടെ വായിച്ചു...

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.