രണ്ടില ജബ്ബാറും ടി കെ ഹംസയും ! .


രണ്ടിലജബ്ബാറും ട്രാക്ടറും !.
പണ്ടൊക്കെ ഇലക്ഷനായാല്‍ ഇടതുപക്ഷത്തിനും വലത് പക്ഷത്തിനും പുറമേ വളരെ കുറഞ്ഞ സ്വതന്ത്രന്മാരായിരുന്നു ഉണ്ടായിരുന്നത് ,അതില്‍ രണ്ടില ജബ്ബാറിനെ ഒരിക്കലും മറക്കില്ല.
 ജബ്ബാറിന്റെ പിതാവ് കുറച്ച് കൃഷി സ്ഥലവും സ്വന്തമായി ഒരു ട്രാക്ടറുമൊക്കെയുള്ള സാധാരണ നാട്ടിന്‍പുറത്തെ ഹാജിയാര്‍ ആയിരുന്നു, ഇലക്ഷനായാല്‍ ഉപ്പയുടെ ട്രാക്ടറും എടുത്ത്  ജബ്ബാര്‍ മത്സരത്തിനിറങ്ങും.കൂട്ടത്തില്‍ ഒന്നോരണ്ടോ കൂട്ടുകാരുമുണ്ടാവും സഹായത്തിന്. നാട് തോറും നടന്നു ജബ്ബാര്‍ വോട്ടഭ്യര്‍ത്ഥിക്കും. നോട്ടീസ് ഒട്ടിക്കാനും അനൌണ്സ് ചെയ്യാനുമൊക്കെ ജബ്ബാര്‍ മാത്രം . മുഖ്യ കക്ഷികള്‍ കവലകളില്‍ ഘോര ഘോര പ്രസംഗം നടത്തുമ്പോള്‍ അതില്‍ നിന്നും മാറി  നര്‍മ്മത്തില്‍ ചാലിച്ച പ്രസംഗവും സമകാലിക വിഷയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചും  അദ്ധേഹം കാണികളെ കയ്യിലെടുക്കുമായിരുന്നു. പലര്‍ക്കും അയാളൊരു കോമാളിയായി തോന്നുമെങ്കിലും അന്നൊക്കെ ട്രാക്ടര്‍ ഓടിച്ചു വരുന്ന ജബ്ബാറിനെ കാണാന്‍ ഞങ്ങള്‍ക്ക് വലിയ താല്പര്യമായിരുന്നു. ഏറ്റവും വലിയ രസം  ഇലക്ഷനില്‍ എത്ര വോട്ടുകിട്ടിയാലും അതിനു  മറുപടി പറയാനും ജബ്ബാര്‍ എത്തുമായിരുന്നു. മൂന്നോ നാലോ അസംബ്ലി മണ്ഡലത്തിലുള്ള മുഴുവന്‍ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കാന്‍ വരുന്നതും ട്രാക്ടറില്‍ തന്നെ,രാത്രിയായാല്‍ ട്രാക്ടറില്‍ കെട്ടിയ ജനറേറ്ററില്‍ നിന്നും ട്യൂബ് ലൈറ്റൊക്കെ കത്തിച്ചുവെച്ചായിരുന്നു പ്രഭാഷണം...
ജാംബവാന്റെ കാലത്തുള്ള ആ ജനറേറ്ററിനാണോ ജബ്ബാറിന്‍റെ മൈക്ക് സെറ്റിനാണോ കൂടുതല്‍ ശബ്ദം എന്ന്  ഇപ്പോഴും സംശയമാണ്!!. വന്‍ ഭൂരിപക്ഷം നേടി വിജയിച്ചവര്‍ പോലും പിന്നീട് അത് വഴി വരാതിരിക്കുമ്പോള്‍ ദിവസങ്ങള്‍ എടുത്തിട്ടാണങ്കിലും അദ്ദേഹം വരും, കവലകള്‍ തോറും വാഹനം നിര്‍ത്തി വോട്ടര്‍മാരോട് നന്ദി പറയും!!. പ്രസംഗത്തില്‍ അദ്ദേഹം പറയുന്ന ഒരു വാചകമുണ്ട് , "എനിക്ക് ആയിരത്തോളം വോട്ടുകള്‍ കിട്ടിയിട്ടുണ്ട് അത് ആര് ചെയ്തതാണ് എന്നറിഞ്ഞാല്‍ എന്തൊരു എളുപ്പമുണ്ടായിരുന്നു , ഇത് ആരൊക്കെ ചെയ്തു എന്നറിയാത്തത് കൊണ്ട്  എല്ലാവര്‍ക്കും നന്ദി "  ചോരതിളപ്പിന്റെ എടുത്തുചാട്ടമെന്നോ, ഹാജിയാരെ പണം മുടിപ്പിക്കാന്‍ ഇറങ്ങിയവന്‍  എന്നൊക്കെ  അദ്ധേഹത്തെ പലരും പരിഹസിച്ചിരുന്നു.ജബ്ബാര്‍ ഇപ്പോള്‍ എവിടെ എന്നറിയില്ല എങ്കിലും  ഇന്നത്തെ സമകാലിക രാഷ്ട്രീയത്തില്‍  ഒരുപക്ഷേ  ആം ആത്മിയുടെ ആദ്യത്തെ ആശയം വന്നത് രണ്ടില ജബ്ബാറില്‍ നിന്നുമായിരുന്നോ??

ഷഹനയുടെ വിജയവും അഷ്റഫിന്റെ തോല്‍വിയും

ഒരു വാരാന്ത്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രസീലില്‍ നിന്നും പുറപ്പെട്ട്  ഖുന്ഫുദയിലെ ഫ്രീസറില്‍ നിന്നും മോചനം നേടി എന്‍റെ കത്തിയുമായി യുദ്ധം ചെയ്യുന്ന കോഴിയെ തുണ്ടം തുണ്ടമാക്കുമ്പോഴാണ് റിയാദില്‍ നിന്നും ഒരു പഴയ കൂട്ടുകാരന്‍ വിളിക്കുന്നത്, അവനെ പഴയകൂട്ടുകാരന്‍ എന്ന് പറഞ്ഞു  മാറ്റി നിര്‍ത്തുന്നില്ല. ഊര്‍ക്കടവില്‍ നിന്നും വാഴക്കാടുവരെയുള്ള നാല് കിലോമീറ്റര്‍ ലോകത്തുള്ള സകലതിനെയും കുറിച്ച് സംസാരിച്ചും, കൂടെ നടക്കുന്ന  കൂട്ടുകാരെക്കുറിച്ച്  പരദൂഷണം പറഞ്ഞും നടന്നുപോവുന്നത് ഞങ്ങള്‍ ഒന്നിച്ചായിരുന്നു.നാട്ടിലൂടെ ഓടുന്ന ഒമ്പതരക്ക് വരുന്ന ഏക ബസ്സായ മര്‍ഹബയുടെ  പിറകിലെ കോണിയില്‍ നിന്ന് യാത്രചെയ്യാന്‍ കഴിയാത്തത് കൊണ്ടും കല്‍പ്പള്ളി കടവില്‍ ഇറങ്ങി ഉല്‍പ്പം കടവ് വരെ ചാലിയാര്‍ പുഴയിലെ മണല്‍ പരപ്പിലൂടെ നടക്കുവാനും ഇടക്ക് മാമ്പഴം കല്ലെറിഞ്ഞു വീഴ്ത്തി ആരും കാണാതെ പെണ്പിള്ളാര്‍ക്ക് കൊടുത്ത് ഹീറോയാവാനുമൊക്കെയായിരുന്നു അന്ന് നടന്നു സ്കൂളില്‍ പോവാറ്.  അവന്റെ ഉപ്പ ഗള്‍ഫിലായതിനാല്‍ പൊടിക്കാന്‍ നല്ല കാശ് ഉണ്ടാവും. അത് പരസ്യമായ ഒരു രഹസ്യമായതിനാല്‍ എന്നെക്കാള്‍ അവനു കൂട്ടുകാരന്‍മാര്‍ കൂടുതല്‍ ഉണ്ടായിരുന്നു അതിലേറെ കൂട്ട്കാരികളും.

വാഴയിലയില്‍ ഉമ്മയെനിക്ക്   ചോറ് പൊതിഞ്ഞു തരുമ്പോള്‍ അവന്‍ അതൊക്കെ ഔട്ട്‌ ഓഫ് ഫാഷന്‍ എന്നും പറഞ്ഞു ഹോട്ടല്‍ ഇമ്പീരിയലിലെ കോഴിബിരിയാണിക്ക്  ഓര്‍ഡര്‍ ചെയ്യ്ത് ഷൈന്‍ ചെയ്യുമായിരുന്നു. ലേഡീസ് കോര്‍ണര്‍ എന്ന്  അവനു പേരിട്ടത്  ഞങ്ങളുടെ ക്ലാസ്സിലെ ഭാവഗായകന്‍ ഗോവിന്ദനാണെന്നാണ്‌ ഓര്‍മ്മ.  സ്കൂളില്‍ രാഷ്ടീയം നിരോധിച്ചതിനു ശേഷമുള്ള ആദ്യത്തെ തിരഞ്ഞടുപ്പ് വരുന്നത് ആയിടക്കാണ്. രാഷ്ടീയം ഇല്ലാത്തതിനാല്‍ ബൂര്‍ഷ്വാ മുതലാളിയായ അവനെ തന്നെ ഞങ്ങള്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തി. അറുപതു കുട്ടികള്‍ ഉള്ള ക്ലാസ്സില്‍ അഞ്ചു സ്ഥാനാര്‍ഥികള്‍ക്കായി വോട്ടു വീതം വെച്ച തിരഞ്ഞെടുപ്പില്‍ ക്ലാസ്സിലെ മൊത്തം വോട്ടര്‍മാര്‍ക്കും ബിരിയാണികൊടുത്തിട്ടും മോസ്റ്റ്‌ ബ്യൂട്ടി ഷഹനയെക്കാള്‍ ഒരു വോട്ടിനു അവന്‍ തോറ്റ് രണ്ടാം സ്ഥാനത്തായി. എങ്ങിനെ കൂട്ടികിഴിച്ചാലും തന്നെ തോല്‍പ്പിച്ചത് ആരാണ് എന്ന് അവന്‍ സ്കൂള്‍ വിടുന്നത് വരെ അന്വേഷിച്ചെങ്കിലും ചേകനൂര്‍ കേസ് പോലെ , അഭയ കേസ് പോലെ ഒരു ഫലവും കാണാതെ പോയി.

ഇന്നലെ അവന്‍ വിളിച്ച കാര്യവും അതിനായിരുന്നു. അന്നത്തെ ഇലക്ഷനില്‍ തന്നെ പരാജയപെടുത്തിയത് ആരാ എന്ന് വല്ല ഐഡിയയും ഉണ്ടോ എന്നതായിരുന്നു സംശയം.അവനു വേണ്ടി  ആത്മാര്‍ഥമായി ഇലക്ഷന്‍ എജന്റ്റ് ആയി നിന്നിട്ടുംആ പരാജയം എനിക്കും അവനും ഒരു പോലെ സങ്കടമായിക്കാണും എന്ന് അവനറിയാം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവന്‍ ആ പരാജയത്തിന്‍റെ കാരണമറിയാതെ മനസ്സു വിഷമിക്കുന്നു എന്ന് കേട്ടപ്പോള്‍ എനിക്ക് ചിരിവന്നു. ഇലക്ഷന്‍ ദിവസംഷഹനയുടെ പഞ്ചാരകൊഞ്ചലില്‍ പ്രോലോഭിതനായി അറിയാതെ വോട്ടു അവള്‍ക്ക് കുത്തിയത് ഞാനായിരുന്നു എന്ന് ഞാനും നിങ്ങളുമടക്കം ആരൊക്കെ വിശ്വസിച്ചാലും അവന്‍ വിശ്വസിക്കില്ലല്ലോ .. കാരണം അവന്‍ അന്നും ഇന്നും എന്‍റെ നല്ല വനായ കൂട്ടുകാരന്‍ അല്ലെ :)

ടി കെ ഹംസയും ഉപ്പയും

പണ്ട് ടി, കെ ഹംസയും കെ പി എ മജീദും മഞ്ചേരിയില്‍ മത്സരിക്കുന്ന കാലം. വോട്ടു തേടി ടി കെ ഹംസ വീട്ടില്‍ വന്നു. ഉപ്പ കെ പി എ മജീദിനു വേണ്ടി പ്രചരണത്തിന്‍റെ ചൂടിലായിരുന്നു. ടി കെ പ്രചരണത്തിനായി ഞങ്ങളുടെ വീട്ടില്‍ എത്തി ഉപ്പയുമായി പഴയ ചങ്ങാത്തം പങ്കു വെച്ചു, പഴയ ഓര്‍മ്മകള്‍ പുതുക്കി ഭക്ഷണവും കഴിച്ചു പോവുമ്പോള്‍ ഹംസക്ക പറഞ്ഞു" എല്ലാ തവണയും നിങ്ങള്‍ കോണിക്കല്ലേ ചെയ്യാറ് ഈ ഒരു പ്രാവശ്യം എനിക്ക് ചെയ്യണം ഹാജിയാരെ" ഉടന്‍ ഉപ്പ മറുപടി പറഞ്ഞു , നിന്നെ സന്തോഷമാക്കാന്‍ വേണേല്‍ ഞാന്‍ നിനക്ക് വോട്ടു ചെയ്യും എന്ന് പറയാം, എന്നിട്ട് മജീദിന് വോട്ടും ചെയ്യാം, നിനക്ക് സന്തോഷവും ആവും മജീദിന് ഒരു വോട്ടും കിട്ടും, എനിക്ക് എന്നെ വഞ്ചിക്കാന്‍ കഴിയാത്തത് കൊണ്ട് ഞാന്‍ നിനക്ക് വോട്ട് ചെയ്യില്ല ഹംസെ" കേട്ട് നിന്നവര്‍ ഉപ്പയുടെ മുഖം നോക്കാതെയുള്ള മറുപടി കേട്ട് അമ്പരന്നു നിന്നപ്പോള്‍ ഹംസക്ക ഉപ്പയെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു ,"സന്തോഷമായി കൊന്നേ ( ഉപ്പയെ അങ്ങിനെയാണ് എല്ലാരും വിളിക്കാര്‍ ).പറയാനുള്ളത് മുഖത്ത് നോക്കി പറയണംഅതിനു ചങ്ങാത്തം നോക്കരുത് ,തിരഞ്ഞടുപ്പ് കഴിഞ്ഞു കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ അതില്‍ നിന്നും നിങ്ങളെ ഒരു വോട്ടു വെറുതെ പ്രതീക്ഷിക്കണ്ടല്ലോ?"  പിന്നെ ചിരിച്ചു ഉപ്പക്ക് കൈ കൊടുത്ത് രണ്ടു പേരും പിരിഞ്ഞു. ഇലക്ഷനില്‍ ഹംസക്ക ജയിച്ചു ഞങ്ങളുടെ നാട്ടിലെ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ വീണ്ടും ഹംസക്ക വീട്ടില്‍ വന്നു "ഉപ്പയോട്‌ പറഞ്ഞു, വോട്ടു ചെയ്യാത്തത് കൊണ്ട് അനക്ക് നന്ദി ഒന്നും ഇല്ല, അങ്ങിനെ പറഞ്ഞാല്‍ ഞാന്‍ ഹംസയും കൊന്ന കൊന്നയും അല്ലാതാവും. ( വ്യത്യസ്ത രാഷ്ട്രീയ ചേരികളില്‍ പ്രവര്‍ത്തിക്കുമ്പോഴും പഴയ സൌഹൃദം കാത്തു സൂക്ഷിക്കുന്ന എത്ര നേതാക്കള്‍ ഇന്നുണ്ട് ? ഉപ്പയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഒരു ചെറിയ കുറിപ്പ് ഇലക്ഷന്‍ വന്നപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് )

43 comments:

  1. ഓര്‍മ്മകളൊക്കെ തപ്പിയെടുത്ത് കൊണ്ട് വരികയാനല്ലേ. ടീകെ ഹംസയുടെ കാര്യം ഞാന്‍ മുന്പ് വായിച്ചതായി ഓര്‍ക്കുന്നു.
    ഓര്‍മ്മകള്‍ മരിക്കില്ലല്ലോ അല്ലെ?

    ReplyDelete
    Replies
    1. നന്ദി റാംജി ആദ്യ അഭിപ്രായത്തിനും വായനക്കും

      Delete
  2. ഇന്നത്തെ സ്ഥാനാർഥികൾ ഇലക്ഷൻ കാലത്തെ മാവേലികളായി മാറിയതു ജനങ്ങൾക്ക് അറിയാവുന്നതു കോണ്ടു തന്നെ അവർ അതിനേക്കുറിച്ചു ചിന്തിക്കുന്നില്ലെന്നു തന്നെ പറയാം... ഇതിനൊരപദാനമായി വിരലിലെണ്ണാവുന്ന ചില രാഷ്ടീയക്കാൽ മാത്രം......

    ReplyDelete
  3. തിരഞ്ഞെടുപ്പ് കാലം പല അനുഭവങ്ങളുടെയും കാലം ആണ്. രണ്ടു തിരഞ്ഞെടുപ്പുകളിൽ പ്രചരണത്തിന് ഇറങ്ങി വെയിൽ കൊണ്ട് കുറച്ചു അനുഭവങ്ങൾ ഉണ്ട്. നന്നായി എഴുതി.

    ReplyDelete
  4. ഓർമ്മയിൽ നിന്നും എടുത്തു എഴുതാൻ നിരവധി കഥകൾ ഉണ്ടെങ്കിലും പെട്ടന്ന്
    ഓർമ്മയിൽ ഓടിയെത്തിയത് അരിവാളും നെല്ക്കതിരും, പിന്നെ അരിവാളും ചുറ്റികയും
    പിന്നെ ഒരു കുതിരയും ഇത്രയും നല്ല ഓര്മ്മ ഉണ്ട് ഇ ജോണ്‍ ജേക്കബ് എന്ന
    ഇലഞ്ഞിക്കൽ ബേബിച്ചൻ എന്ന ഒരു കേരള കൊണ്ഗ്രെസ്സ് സ്ഥാനാർഥിയുടേതായിരുന്നു കുതിര ചിഹ്നം.
    അദ്ധെഹത്തിനായിരുന്നു എല്ലായിപ്പോഴും വിജയവും ആൾ അത്ര സമ്മതൻ ആയിരുന്നു എല്ലാവർക്കും
    പിന്നെ ആർ ബാലകൃഷ്ണ പിള്ളയും
    താങ്കളുടെ ഓർമ്മ കൊള്ളാല്ലോ ഫൈസലേ !!

    ReplyDelete
    Replies
    1. വിശദമായ അഭിപ്രായത്തിനും വരവിനും നന്ദി.

      Delete
  5. ഒരു സാധാരണക്കാരന്‍റെ ഓര്‍മ്മകള്‍ പൊടിതട്ടിയെടുമ്പോള്‍ മനസ്സിനെ സ്പര്‍ശിക്കുന്ന ഒരുപാട് സമാനതകള്‍ വായനക്കാരനിലും കാണും. ഏതു പാര്‍ട്ടിക്കാരായാലും വോട്ട് ചോദിച്ചെത്തുമ്പോള്‍ ഒരു ആത്മാര്‍ഥതയൊക്കെ ഉണ്ടായിരുന്ന പണ്ടത്തെ നേതാക്കള്‍ നിരവധിയുണ്ട്.
    രണ്ടിലജബ്ബാര്‍ ഒരു പ്രസ്ഥാനമാണല്ലോ.. ഒരു കഥക്കുള്ളതെല്ലാം ജബ്ബാറിന്റെ പിന്നിലുണ്ട്...
    പിന്നെ ആ പാവം കൂട്ടുകാരന്റെ പേര് പരസ്യമാക്കാതിരുന്നത് നന്നായി..
    തിരഞ്ഞെടുപ്പുകാലത്തെ ഈ ഓര്‍മ്മകള്‍ വളരെ രസകരമായിരിക്കുന്നു ഫൈസല്‍ ..

    ReplyDelete
    Replies
    1. ഹഹ എല്ലാം ഓരോ ഓര്‍മ്മകള്‍ ഇക്ക . നന്ദി വായനക്കും അഭിപ്രായത്തിനും

      Delete
  6. രാഷ്ട്രീയം പണ്ടേ താല്‍പ്പര്യമുള്ള വിഷയം ആയിരുന്നില്ല. പക്ഷെ ഇത് താല്‍പ്പര്യത്തോടെ വായിച്ചു ഫൈസ്! പ്രത്യേകിച്ച് "കരിങ്കാലി"പ്പണി :) ഇഷ്ടായി!!

    ReplyDelete
  7. പല തെരഞ്ഞെടുപ്പുകളിലും സ്ഥിരമായി മത്സരിച്ചിരുന്ന ബാപ്പാന്റെ അടുത്ത ചങ്ങാതി മൊയ്തീൻ കുട്ടി കാക്കാനെ ഓര്മ്മ വന്നു, അവസാനം മത്സരിച്ച നിയമ സഭാ തെരഞ്ഞെടുപ്പിൽ നാട്ടുകാരനായ മറ്റൊരാൾ ഓട്ടോ റിക്ഷ ഡ്രൈവ് ചെയ്തു കൊണ്ട് " ഈ വാഹനത്തിന്റെ തൊട്ടു പിറകിലെ സീറ്റിൽ " എന്ന് അനൌണ്സ് ചെയ്തതും, ഫൈസൽ ജബ്ബാറിനെ കുറിച്ച് പറഞ്ഞത് പോലെ, ആനുകാലിക പ്രശനങ്ങളെ കുറിച്ച് സരസമായി അദ്ദേഹം ഓരോ കവലയിലും സംസാരിച്ചതും, ആ വർഷത്തെ കൊട്ടി കലാശം കൊണ്ടോട്ടി പഴയ ബസ്‌ സ്റ്റാന്റ് പരിസരത്ത് നടക്കുമ്പോൾ ഇടതിനും വലതിനും ലഭിക്കാത്ത ആള്കൂട്ടം ഞങ്ങളുടെ മൊയ്തീൻ കുട്ടി കാക്കാക്ക് ലഭിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓർമ്മയിൽ തെളിഞ്ഞു.

    ReplyDelete
    Replies
    1. അതെ എല്ലാ നാട്ടിലും ഉണ്ടാവും ഇങ്ങിനെ ചിലര്‍

      Delete

  8. വളരെ രസകരമായ അനുഭവക്കുറിപ്പ്‌ തന്നെ. രണ്ടില ജബ്ബാർ എന്ന വ്യത്യസ്ഥാനായ വ്യക്തി എന്നെ വിസ്മയിപ്പിച്ചു കളഞ്ഞു .ഫൈസലിന്റെ ചെറുപ്പം രസകരങ്ങളായ ഓർമ്മകളുടെ വലിയൊരു ഭണ്ഡാരം തന്നെ. അതിലെ അമൂല്യങ്ങളായ നാണയത്തുട്ടുകളുടെ തിളക്കം മങ്ങാതിരിയ്ക്കട്ടെ .

    ReplyDelete
    Replies
    1. നന്ദി അമ്പിളി വായനക്കും വരവിനും

      Delete
  9. ഞങ്ങടെ നാട്ടിലും ഇതുപോലെ ഒരു ഇസ്മയിൽ സാർ ഉണ്ടായിരുന്നു...ചിഹ്നം "എരിയുന്ന പന്തം" പാട്ടും ഒക്കെയായി സാറിന്റെ പ്രചരണം കൊഴുത്ത്.. ഓരോ എലക്ഷൻ കഴിയും തോറും സാറിന്റെ വീട്ടിലെ ഓരോ പശു വിനെ വിറ്റു ..നല്ല മനുഷ്യത്വം ഉള്ള ആളായിരുന്നു..തികഞ്ഞ ജന സേവകൻ ..മരണപ്പെട്ടിട്ട് കുറെ കൊല്ലങ്ങൾ ആയി...
    പിന്നെ "ഞാൻ എങ്ങനെ കമ്മ്യൂണിസ്റ്റ് ആയി" എന്ന ഹംസാക്കയുടെ പുസ്തകം ഈയിടെ വായിച്ചിരുന്നു..
    നല്ല ഓർമ്മ കുറിപ്പ്ഫൈസൽ...

    ReplyDelete
    Replies
    1. അതെ എല്ലാ നാട്ടിലും ഉണ്ടാവും ഇത് പോലെ ചിലര്‍ ,, നന്ദി അന്‍വര്‍ക്ക

      Delete
  10. ഓർമ്മകളെല്ലാം സുഗന്ധം പരത്തി..
    ആശംസകൾ ഫൈസൽ..

    ReplyDelete
  11. കലന്തന്‍ ഹാജിയെ ഓര്‍മ വരുന്നു .അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പില്ല .മിക്ക തെരഞ്ഞെടുപ്പിലും അദ്ദേഹത്തിനു സ്വന്തം വോട്ടു പോലും കിട്ടാറില്ലായിരുന്നു .എങ്കിലും എല്ലാരോടും നന്ദി പറയുന്ന കാര്യത്തില്‍ അദ്ദേഹത്തിനു ഒരു പിശുക്കും ഉണ്ടായിരുന്നില്ല താനും ..

    ReplyDelete
    Replies
    1. അദ്ധെഹത്തെകുറിച്ച് ഞാനും ഒരിക്കല്‍ കേട്ടിരുന്നു ,, നന്ദി സിയാഫ്ക്ക

      Delete
  12. ടി.കെ.ഹംസയുടെ കാര്യം മുമ്പ് പറഞ്ഞിരുന്നു.ഷഹനയുടെ കാര്യം ഇപ്പോള്‍
    വെളിപ്പെടുത്തിയല്ലോ.വോട്ടുരഹസ്യം എപ്പോഴും രഹസ്യമാക്കി വെയ്ക്കുകയാണ്‌ നല്ലത്.സ്ഥാനാര്‍ത്ഥികളില്‍ ഉദാരമായി ചിന്തിക്കുന്നവര്‍ അപൂര്‍വ്വമാണ്. രണ്ടില ജബ്ബാറിനെ പോലുള്ളവര്‍ ആദ്യംമുതലേ ഉണ്ട്.തോല്‍ക്കുമെന്നറിഞ്ഞിട്ടും മത്സരിക്കും.തോല്‍ക്കും.എന്നാലും വോട്ടര്‍മാരോട് നന്ദി പറയാന്‍ എത്തുന്നവരുമുണ്ട്.........
    ഇനിയും ഇലക്ഷന്‍ വരും,വന്നുകൊണ്ടേയിരിക്കും.......
    ഓര്‍മ്മക്കുറിപ്പുകള്‍ നന്നായി
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍ വായനക്കും അഭിപ്രായത്തിനും

      Delete
  13. രണ്ടില..മ്മടെ എം എല്‍ എ യെ ഓര്‍മ്മ വന്നു.അപ്പൊ പഴയ (അത്രേം പഴയതല്ല കളറു തന്ന്യാ ) ചിലതൊക്കെ ഓര്‍ത്തൂ....

    ReplyDelete
  14. ഓർമ്മകൾ....
    ആശംസകൾ.

    ReplyDelete
  15. ഓർമ്മകൾ നന്നായിരിക്കുന്നു ....
    ആശംസകൾ....

    ReplyDelete
  16. അന്നത്തെ കാലത്ത് മതിലെഴുത്തിന് പോയത്,
    ജാഥക്ക് മുദ്രവാക്യം വിളിക്കുന്നത്, ചെറിയ കാര്യങ്ങൾക്ക് പോലും
    എതിർപ്പാർട്ടിക്കാരുമായി തല്ലുണ്ടാക്കുന്നത്...അങ്ങിനെ എത്രയെത്ര
    ഓർമ്മകളാണ് ഇത് വയിച്ചപ്പോൾ മനസ്സിൽ ഓടിയെത്തിയത്...!

    ReplyDelete
    Replies
    1. നന്ദി മുരളിയേട്ടാ വായനക്കും അഭിപ്രായത്തിനും

      Delete
  17. ഓര്മകളുടെ മധുര മനോഹര കുറിപ്പ്.. :)

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. രാഷ്ട്രീയ പോസ്റ്റ് ആയിരിക്കും എന്ന് കരുതി മാറ്റി വെച്ചതായിരുന്നു :( മറന്നു പോയ സ്കൂളിലേയും, കോളേജിലെയും, പിന്നെ നാട്ടിലെ തിരഞ്ഞെടുപ്പ് കാലവും ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്‌....

    ReplyDelete
    Replies
    1. നന്ദി മുബീ വരവിനും അഭിപ്രായത്തിനും.

      Delete
  20. ഇലക്ഷനും രാഷ്ട്രീയവുമായി ബന്ധപ്പെട്ട മൂന്നു ചിന്തകളും സമാനമായ ചില അനുഭവങ്ങളിലേക്ക് ഓർമ്മകളെ കൊണ്ടുപോവുന്നു. ജബ്ബാറിനെ ഓർമ്മിപ്പിക്കുന്ന ചിലരെ ഇത്തവണ ലോക് സഭാ ഇലക്ഷനിലും കണ്ടു . മറ്റു പണിയൊന്നുമില്ലാത്തതുകൊണ്ട് ട്രാക്ടറുമായി നന്ദി പറയാൻ നടക്കുന്ന ജബ്ബാറിനെ സരസമായി അവതരിപ്പിച്ചു. സ്കൂൾ ഇലക്ഷനാണെങ്കിലും, ആ പഴയ കൂട്ടുകാരനോട് ചെയ്തത് കടുംകൈ ആയിപ്പോയി.

    മൂന്നാമതു പറഞ്ഞ അനുഭവമാണ് ഏറ്റവും മൂല്യവത്തായതായി എനിക്കു തോന്നിയത്. വ്യക്തിജീവിതത്തിൽ തന്റേടവും, സത്യസന്ധതയും പുലർത്തുന്ന ഒരു തലമുറ നമുക്കിടയിൽ നിന്ന് പതുക്കെ അന്യമായിക്കൊണ്ടിരിക്കുകയാണ്. വ്യക്തിബന്ധങ്ങളെ സ്വാധീനിക്കാത്ത വിശാലമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള നേതാക്കളും പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ് - ഈ വേളയിൽ സ്വന്തം അനുഭവത്തിൽ നിന്നുള്ള ഈ ചെറിയ കുറിപ്പിന് ഏറെ പ്രസക്തിയുണ്ട്.....

    ReplyDelete
    Replies
    1. നന്ദി മാഷേ മനസ്സറിഞ്ഞ വായനക്ക് :) സ്നേഹം

      Delete
  21. തീപ്പൊരി രാഷ്ട്രീയം ആണെന്ന് കരുതി എത്തിനോക്കിയതാ. രണ്ടില കലക്കി :)

    ReplyDelete
  22. ഇപ്പോള്‍ തിരഞ്ഞെടുപ്പുകളില്‍ ആളുകള്‍ക്ക് പുതുമയും താല്‍പര്യവും കുറഞ്ഞിരിക്കുന്നു.പിന്നെയുള്ളത് ഇത്തരം ഓര്‍മകളാണ്.നല്ല എഴുത്ത്

    ReplyDelete
  23. അവസാനത്തെ സംഭവം പ്രൊഫൈല്‍ പോസ്റ്റില്‍ വായിച്ചിരുന്നു. അനുഭവങ്ങള്‍ ചികഞ്ഞെടുത്തു പങ്കിടാനുള്ള ഫൈസലിന്റെ മിടുക്ക് ഇവിടെയും വ്യക്തമാകുന്നു.

    ReplyDelete
  24. മൂന്നനുഭവങ്ങളും മനസ്സില്‍ തൊട്ടതും നര്‍മ്മത്തില്‍ ചാലിച്ചതും .ഹംസാക്കയുടെ ഈ നര്‍മ്മവും സൗഹൃദവും തന്നെയാണ് പലര്ക്കും അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണം

    ReplyDelete
  25. കൂട്ടുകാരനെ ചതിച്ചില്ലല്ലോ അല്ലേ???

    രാഷ്ട്രീയക്കാർക്ക്‌ സത്യസന്ധതയുടെ ആവശ്യമുണ്ടോ??

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.